Friday, October 10, 2008

സ്ലേറ്റിന് ഒരു ചരമ ഗീതം

ഈയിടെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചതുരാകൃതിയില്‍ മുറിച്ച സ്ലേറ്റ് പലകകള്‍ മേഞ്ഞകൊച്ചു,കൊച്ചു വീടുകള്‍ കണ്ടു. ആ കാഴ്ച എന്നെ,ചായയില്‍ മുക്കിയ കേക്ക് കഷണം പ്രൂസ്റ്റിനെ ഓര്‍മ്മകളുടേ മഹാ പ്രവാഹത്തിലേക്ക് തള്ളിയിട്ട പോലെ എന്നൊന്നും പറയാന്‍പറ്റില്ലെങ്കിലും എന്നെയും ഓര്‍മ്മകളിലൂടെ കുറേ പിന്നോട്ട് നടത്തി.കാരണം സ്ലേറ്റ് എന്ന ആ കറുത്ത കല്ല് അറിവിലേക്കും അക്ഷരങ്ങളിലേക്കും എന്നെ നയിച്ച മാന്ത്രിക ഫലകമാണ് അഛനാണ് ആദ്യമായി ഒരു സ്ലേറ്റ് എനിക്ക് സമ്മനിച്ചത്.എഴുത്തിനിരുത്തിയതിന് തൊട്ടടുത്ത ദിവസം.ഒരു ഉറച്ച കോണ്‍ഗ്രസ്സ്കാരനും(അമ്പതുകളിലെ കോണ്‍ഗ്രസ്സ്)
ഖദര്‍ധാരിയുമായ അഛന്‍ എല്ലാ കാര്യത്തിലും ഒരു ഗാന്ധിയന്‍ യുക്തിബോധവും ലാളിത്യവും പ്രടിപ്പിച്ചിരുന്നു.അതിനാലവണം നവരാത്രിക്ക് പകരം ഒരു വിഷു ദിവസമാണ് എന്നെ എഴുത്തിനിരുത്തിയത് സ്ലേറ്റിനെക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്.ഒരു കൊച്ച് കറുത്ത പലക.അതിന് മുരിക്ക് പോലെ കനം കുറഞ്ഞ മരത്തിലൊരു ഫ്രെയിം.തകരച്ചീളുകളും മുള്ളാണികളുമുപയോഗിച്ച് അവ നാലു മൂലകളിലും ഉറപ്പിച്ചിരിക്കും.അതാണ് സ്ലേറ്റിന്റെചട്ട കല്ലുകൊണ്ട് നിര്‍മ്മിച്ച സ്ലേറ്റ് പെന്‍സിലുകള്‍ക്കുമുണ്ടാവും നിറമുള്ള കടലാസിനാലൊരു അലങ്കാരം.ഒരു മുക്കാലായിരുന്നു അന്ന് ഒരു പെന്‍സിലിനു വില.പിന്നീടത് അഞ്ചു പൈസ വരെയായി.ഇന്ന് കുട്ടികള്‍ക്ക് അഞ്ച് പൈസയുമറിയിയില്ല,കല്ലു പെന്‍സിലുമറിയില്ല. സ്കൂള്‍ തുറക്കുന്ന സമയത്ത് എല്ലാ സ്റ്റേഷനറിക്കടകളിലും പുത്തന്‍ സ്ലേറ്റുകളുടെ വലിയ അട്ടികള്‍ കൌതുകമുണര്‍ത്തുന്ന കാഴ്ച തന്നെയായിരുന്നുചട്ടിയില്‍ ചുണ്ണാമ്പ് കൊണ്ട് വരക്കുറിയും തൊട്ട് കുഞ്ഞിക്കൈകളേയും കാത്തിരിക്കുന്ന സുന്ദരന്മ്മാര്‍.
എല്ലാദിവസവും സ്ലേറ്റില്‍ നിറയെ എഴുതിക്കൊണ്ടുപോവണം അത് നിര്‍ബ്ബ്ന്ധമാണ് ഒരുപുറത്ത് മലയാളം പാഠാവലിയും മറുവശത്ത് ഗണിതവും.ഇരുവശവും നിറയെ എഴിതിയത് ഒരക്ഷരവും മായാതെ സ്കൂളിലെത്തിക്കുന്നതും ഒരു മിടുക്കാണ് നിരന്തര മൂല്യനിര്‍ണ്ണയം അന്നും നടന്നിരുന്നു.അതാണ് കേട്ടെഴുത്തും മനക്കണക്കും.ഈ പരിപാടികള്‍ എല്ലാ ദിവസവും കാണും.സ്ലേറ്റ്ചട്ടക്കാണ് ഇതിനിള്ള മാര്‍ക്ക് കിട്ടുന്നത്.ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സ്കോര്‍.ചോക്ക് കൊണ്ടുള്ള വെളുത്ത വരകള്‍ വൈകുന്നേരം വരെ മായാതെ സൂക്ഷിക്കണം.അഛനേയും അമ്മയേയും കാണിക്കണം.മാര്‍ക്ക് കുറഞ്ഞ ചില കുറുമ്പന്മാര്‍ അധികം കിട്ടിയവരുടെ ചട്ടകളിലെ വരകള്‍ മായ്ച് കളയും അവരേയും സൂക്ഷിക്കണം.
സൂക്ഷ്മതയുടെ ഒരു പാഠവും കൂടി സ്ലേറ്റുകള്‍ നല്‍കിയിരുന്നു ശ്രദ്ധിച്ച് കൈകാര്യം ചേയ്തില്ലെങ്കില്‍ എളുപ്പം ഉടഞ്ഞു പോവും.ഇന്നത്തെപ്പോലെ കുട്ടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും അന്ന് വീടുകളിലില്ലായിരുന്നു.അതിനാല്‍ ഒരു സ്ലേറ്റ് പൊട്ടിയാല്‍ മറ്റൊന്ന് കിട്ടുക അത്ര എളുപ്പമല്ല.മൂല പോയതും നെടുകെയും കുറുകെയും വര വീണതും പാതിയുടഞ്ഞതും....അങ്ങനെ പലതരം സ്ലേറ്റുകള്‍ ക്ലാസ്സില്‍ സുലഭം.പെന്‍സിലിനും അതേ ഗതി തന്നെ,തേഞ്ഞ് കുറ്റിയാവുന്നത് വരെ എഴുതണം.അങ്ങനെ സ്ലേറ്റ് ഞങ്ങളെ മിതവ്യയവും സൂക്ഷ്മതയുമെല്ലാം പഠിപ്പിച്ചു. വിരോധമുള്ളവന് തലയില്‍ ചട്ടവച്ച് കിഴുക്കാം .കൂട്ടുകാരന് അല്‍പ്പം ചെരിച്ച് പിടിച്ചാല്‍ കണക്കിന്റെ ഉത്തരം കാണിച്ചു കൊടുക്കാം.അങ്ങനെ ഞങ്ങളുടെ തലമുറ സ്നേഹവും വൈരാഗ്യവുമെല്ലാം സ്ലേറ്റിലൂടെ പങ്കു വച്ചു.
കവിതയും കണക്കും ചരിത്രവും ചിത്രകലയുമെല്ലാം സ്ലേറ്റിലൂടെ പഠിച്ചു.തുലാവര്‍ഷകാലത്ത് വൈകുന്നേരങ്ങളില്‍ സ്ലേറ്റ് ചിലപ്പോള്‍ കുടയായും മാറി. കാലം മാറി പ്ലാസ്റ്റിക് സ്ലേറ്റുകള്‍ വന്നപ്പോള്‍ കല്ല് സ്ലേറ്റ് ആര്‍ക്കും വേണ്ടാതായി.എല്‍.കെ.ജി. മുതല്‍ നോട്ടുപുസ്തകത്തിലെഴുതുന്ന കുട്ടികള്‍ക്ക് സ്ലേറ്റ് വെറുമൊരു കളിക്കോപ്പ് മാത്രം
പാഠ്യപദ്ധതികള്‍ പിന്നെയും പലവട്ടം മാറി.ഇന്ന് എല്ലാ പഠനവും പ്രശ്നാധിഷ്ഠിതമാണ്. കേരള സമൂഹം നേരിടുന്ന എട്ടു പ്രധാന പ്രശ്നങ്ങളും പേറി ഒരു അഷ്ടാവക്രനായി നില്‍ക്കുകയാണ് സ്കൂള്‍ കരിക്കുലം,അതില്‍ ഏറ്റവും പ്രധാനമാണ് പാരിസ്ഥിതികസൌഹൃദം.എന്നിട്ടും നമ്മള്‍ സ്ലേറ്റിനെ പടിക്ക് പുറത്താക്കിയിരിക്കുന്നു. ഈയിടെ ഒരു ദിവസം ഗൃഹാതുരത്വം നല്‍കിയ ഊര്‍ജ്ജവുമായി ഞങ്ങളുടെ പട്ടണത്തിലെ പല കടകളിലും ഒരു സ്ലേറ്റ് തേടി നടന്നു.എല്ലയിടത്തുമുണ്ടായിരുന്നു,കടലാസ് പോലെ കനം കുറഞ്ഞ സെല്ലോഫേന്‍ പൊതിഞ്ഞ ആ കറുത്ത വസ്തു.ഇതല്ലല്ലോ ഞാന്‍ തേടിയത്.ഇതുപയോഗിച്ച് ചെങ്ങാതിയുടെ തലയ്ക്ക് കിഴുക്കാന്‍ പറ്റുമോ?മഴയത്ത് ചൂടാന്‍ പറ്റുമോ?
ആരാണ് എനിക്ക് തരിക,മുള്ളാണിയിട്ടുറപ്പിച്ച മരച്ചട്ടയുള്ളൊരു കൊച്ച് സ്ലേറ്റ്?പിന്നെ ഇല മുളച്ചിയുടെ ഒരു കൊച്ചിലയും. ഞാനത് ചെടിച്ചട്ടിയില്‍ വളര്‍ത്തിക്കൊള്ളാം

Saturday, October 4, 2008

ഗുല്‍മോഹര്‍ വിരിഞ്ഞപ്പോള്‍

ജയരാജിന്റെ ഗുല്‍മോഹര്‍ തികച്ചും വേറിട്ട ഒരു സിനിമാനുഭവമായി.വര്‍ണ്ണശബളമായ ഉടയാടകളിഞ്ഞ് ആടിപ്പടുന്ന താരങ്ങളില്ലാത്ത ഒരു സിനിമ തന്നവര്‍ക്ക് നന്ദി.അതിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.ഇതെല്ലാം ഈമണ്ണില്‍ സംഭവിച്ചതാണ്.അനീതിയുടെ നേരെയുയര്‍ന്ന ചൂണ്ടുവിരലുകള്‍ അറുത്തു മാറ്റപ്പെട്ടപ്പോള്‍ മണ്ണിലുറ്റിവീണ ചോരത്തുള്ളികള്‍ സൃഷ്ടിച്ച കറുത്ത പാടുകള്‍ ഒത്തുതീര്‍പ്പുകളുടെ പട്ടുകംബളത്താല്‍ നാം പൊതിഞ്ഞു വെച്ചു.ജയരാജും ദീദിയും ചേര്‍ന്ന് അവയില്‍ ചിലതെല്ലാം വലിച്ചു മാറ്റിയിരിക്കുന്നു.
എന്നെപ്പോലുള്ളവര്‍ക്ക്,അതായത് അന്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ക്ക് ഗൃഹാതുരത്വം നിറഞ്ഞ വേദന കൂടിയാണ് ഈ പടം.
ആരുടെ കാലില്‍ തറിക്കുന്നമുള്ളും എന്നാത്മാവിനെ കുത്തിനോവിക്കുന്നു.....എന്ന കവിവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഇന്ദുചൂടനില്‍ ഞങ്ങളുടെ തലമുറയിലെ പലരുടേയും ആത്മാംശം കാണാം .പ്രക്ഷുബ്ധമായ ആ കലാലയദിനങ്ങള്‍ ഇന്നത്തെ കുട്ടികളുടെ സങ്കല്‍പ്പത്തിനുമപ്പുറമാണ്.
എനിക്കു തോന്നുന്നു വ്യക്തികളെപ്പോലെതന്നെ ദേശങ്ങള്‍ക്കും ഒരു യൌവനകാലമുണ്ട്.പ്രണയവും വിപ്ലവവും നിറഞ്ഞ കാലം.കേരളത്തിനും ആകാലംകഴിഞ്ഞുപോയിരിക്കുന്നു.പ്രതികരിക്കാന്‍ അറച്ചു നില്‍ക്കുന്ന മധ്യ വയസ്സിലാണ് കേരളമിപ്പോള്‍.ആത്മാവില്‍ എന്നോ അണഞ്ഞുപോയ അരണിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
എല്ലാ പരാജയപ്പെട്ട വിപ്ലവങ്ങളുടെ പിന്നിലും ചില ദുരന്ത പ്രണയകഥകളുണ്ടാവും. ഇതിലുമങ്ങനെയൊരെണ്ണമുണ്ട്.
പൂത്ത ഗുല്‍മോഹറിന്‍ ചോട്ടില്‍ ഋതുഭേദങ്ങള്‍ മറന്ന് കാത്തിരിക്കുന്ന പെണ്‍കുട്ടി.അങ്ങനെയൊരുവളാകാന്‍ കൊതിക്കാത്ത അങ്ങനെയൊരുത്തിയെ സ്വപ്നം കാണാത്ത യൌവനങ്ങള്‍ ഞങ്ങളുടെ തലമുറയില്‍ ആരുമുണ്ടാവില്ല. ഇന്ന് ഇഷ്ടഗാനം ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം
ഡെഡിക്കേറ്റ് ചെയ്യുന്നവര്‍ക്ക് സ്വപ്നങ്ങള്‍ ആവശ്യമില്ലല്ലോ.
രഞ്ജിത്ത് ഇന്ദുചൂടനായപ്പോള്‍........സോറി അവിടെ രഞ്ജിത്തില്ല.....ഇന്ദുചൂടന്‍ മാത്രം
നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം വേണ്ടീ നന്ദി പറയട്ടെ......ജയരാജിനോടുംമറ്റെല്ലാവരോടും